palakkad express news

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്

വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം  അവസാന ഘട്ടത്തിലേയ്ക്കെത്തിയിരിക്കുകയാണ്. പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്  ആദ്യഘട്ടത്തില്‍ നടത്തിയത്. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജീവന്‍റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത്  കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.  
നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്.

ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍. ഇതില്‍ 148  മൃതശരീരങ്ങള്‍ കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നു. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളും. ആകെ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി.

നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേര്‍ താമസിക്കുന്നു. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നു.
ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ മാത്രം  40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ്  രാവിലെ ഏഴ് മണി മുതല്‍ തെരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്തനിവാരണ സേനയുടെ  (എന്‍.ഡി.ആര്‍.എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 56 പേര്‍, പോലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 640 പേര്‍, തമിഴ്നാട് ഫയര്‍ഫോഴ്സില്‍ നിന്നും 44 പേര്‍,  കേരള പൊലീസിന്‍റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും 15 പേര്‍ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തുടരുന്നത്.

കേരള പോലീസിന്‍റെ കെ.9 സ്ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ . 9 സ്ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തില്‍ ഉണ്ട്. തമിഴ്നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള 7 പേരും സന്നദ്ധരായി രക്ഷാദൗത്യത്തില്‍ ഉണ്ട്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നിങ്ങനെ സോണുകളില്‍ നടത്തിയ തിരച്ചില്‍ ഇന്നലെ  11  മൃതദേഹങ്ങള്‍ കണ്ടെത്താനായി.

തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്‍റ അംശം ഉണ്ടെങ്കില്‍  കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമന്‍ റെസ്ക്യൂ റഡാര്‍  രക്ഷാദൗത്യത്തിന്‍റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്‍റ അനക്കം കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും.  കൂടാതെ മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍  ഉടനെ   എത്തും.   പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരുംചേര്‍ന്ന് ചാലിയാര്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരും.

കേരള ജനതയൊന്നാകെ വയനാടിനെ കൈപിടിച്ചുയര്‍ത്താനായി ഒരുമിച്ചു നില്‍ക്കുകയാണ്.  രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈന്യവും ഫയര്‍ ഫോഴ്സും പോലീസും ഉള്‍പ്പെടെയുള്ള രക്ഷാസേനാംഗങ്ങള്‍;  ആരോഗ്യപ്രവര്‍ത്തകര്‍;  കെ.എസ്.ഇ.ബി – വനം – റവന്യൂ ഉള്‍പ്പെടെയുള്ള  സര്‍ക്കാര്‍ വകുപ്പുകള്‍, എല്ലാ പിന്തുണയും  നല്‍കുന്ന തദ്ദേശവാസികള്‍;  തങ്ങളാല്‍ കഴിയുന്ന ഏതു സഹായത്തിനും സജ്ജരായ എണ്ണമറ്റ സഹോദരങ്ങള്‍ എല്ലാവരും  ചേര്‍ന്ന്     സഹായഹസ്തം നീട്ടുന്നു.   څമനുഷ്യരാണ് നാമേവരും’ എന്ന സാഹോദര്യത്തിന്‍റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തില്‍ മുഴങ്ങുന്നത്.

അട്ടമലയിലെ ഉള്‍വനത്തില്‍ നിന്ന്  വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോത്രവിഭാഗത്തിലെ നാല് കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ 6 അംഗ കുടുംബത്തെ കഴിഞ്ഞ ദിവസം സാഹസികമായാണ്  രക്ഷപ്പെടുത്തിയത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള  പരിശോധന നടത്തുകയാണ്.

വയനാട്ടിലെ ചൂരല്‍മലയില്‍ പ്രകൃതിദുരന്തത്തിനിരയായവരെ തിരയുന്നതിനും അതിനു നേതൃത്വം നല്‍കുന്നതിനുമായി കേരള പോലീസിലെ 866 ഉദ്യോഗസ്ഥരാണ് നിയുക്തരായത്.  വയനാട്ടിലെയും സമീപ ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പോലീസിന്‍റെ മറ്റു യൂണിറ്റുകളില്‍ നിന്ന് നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്.

കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ നിന്ന് 150 പേരും മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ നിന്ന് 125 പേരും ഇന്ത്യ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന് 50 പേരും തിരച്ചില്‍ സംഘങ്ങളിലുണ്ട്. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷന്‍ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നു.

മലകളിലും മറ്റും കയറി ദുഷ്കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയില്‍ നിന്നുള്ള ഹൈ ആള്‍ടിട്യൂഡ് ട്രെയിനിങ് സെന്‍ററിലെ 14 അംഗ സംഘവും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗത്തിന്‍റെ സേവനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.  സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അംഗങ്ങളും സ്കൂബാ ടീമും ഉള്‍പ്പെടെ ഓഫീസര്‍മാരടക്കം 300  ജീവനക്കാരും  222 സിവില്‍ ഡിഫന്‍സ്വോളന്‍റിയര്‍മാരും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഫയര്‍ഫോഴ്സ് നിര്‍മ്മിച്ച സിപ് ലൈന്‍ പാലത്തിലൂടെയാണ് ആരംഭഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും അഭിനന്ദനാര്‍ഹമായ പങ്കാളിത്തം വഹിച്ചു. ഹെലിപാഡ് നിര്‍മ്മിച്ചും ബെയ്ലി പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ സഹകരിച്ചും സൈന്യവുംപോലീസുമുള്‍പ്പെടെയുള്ള രക്ഷാസേനയ്ക്ക് ആവശ്യമായ ഭക്ഷണമൊരുക്കിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തും മാതൃകാപരമായ സേവനമാണ് ഊരാളുങ്കല്‍ സൊസൈറ്റി നടത്തിയത്.

തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.  ഇവ സംസ്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണുള്ളത്. അത് നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്.  ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നതിനു പഞ്ചായത്തുകള്‍ക്ക് മുന്‍കയ്യെടുക്കാം.

ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ്  ആലോചിച്ചിട്ടുള്ളത്.  വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ്  മറഞ്ഞു പോയത്. അതിനു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കും.
വെള്ളാര്‍മല സ്കൂളിന്‍റെ അവസ്ഥ നാമെല്ലാം കണ്ടതാണ്. ആ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാര്‍ത്ഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങിയിരുന്നു.   ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടനടി ഏര്‍പ്പെടുത്തും. അതിനു നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വയനാട്ടില്‍ എത്തും.

വയനാട്ടിലെ  ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങള്‍ ചെവിക്കൊള്ളുന്നത്.ലോക രാഷ്ട്രങ്ങള്‍ അനുശോചനമറിയിച്ചു കൊണ്ട് നമ്മോട് ഐക്യപ്പെട്ടിരുന്നു. അതുപോലെ, ലോകത്താകെയുള്ള സുമസ്സുകളും സഹായ സന്നദ്ധരാവുകയാണ്. ഓക്സ്ഫോര്‍ഡ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍, കേരളത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു തയാറാക്കിയ വീഡിയോ നിങ്ങളുടെ ശ്രദ്ധയില്‍ ഉണ്ടല്ലോ.

സി എം ഡി ആര്‍ എഫ് സംഭാവനകള്‍   ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധന വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക്   പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കും.
 സംഭാവന ചെയ്യുന്നതിനായി څഡൊണേഷന്‍ ഡോട്ട് സിഎംഡിആര്‍എഫ് ഡോട്ട് കേരള ഡോട്ട് ജിഒവിڅ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്‍റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ നിങ്ങള്‍ക്ക് റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ. ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള  സാധ്യത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ  സംഭാവന നല്‍കാം.

സിഎംഡിആര്‍എഫിലേക്കുള്ള പണം അല്ലാതെ വിവിധ ഓഫറുകള്‍ പല മേഖലകളില്‍ നിന്നും വരുന്നുണ്ട്. വീട് നിര്‍മ്മിക്കാമെന്നും സ്ഥലം നല്‍കാമെന്നും മറ്റുമുള്ള ഈ ഓഫറുകള്‍ ലോകം എത്രമാത്രം സ്നേഹാനുകമ്പകളോടെയാണ് നമ്മുടെ സഹോദരങ്ങളുടെ ദുരന്തത്തെ കാണുന്നത് എന്നതിന്‍റെ ഉത്തമമായ ദൃഷ്ടാന്തമാണ്. ഇത്തരം സഹായ വാഗ്ദാനങ്ങളില്‍ ചിലത്, നേരത്തെ തന്നെ വാര്‍ത്താക്കുറിപ്പായും മറ്റും നല്‍കിയിരുന്നു. മറ്റു ചിലത് ഇന്നിവിടെ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുമുണ്ട്. ഇത് കോ ഓർഡിനേറ്റ് ചെയ്യാന്‍ മുന്‍ വയനാട് കളക്ടര്‍ കൂടിയായ  ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ  ഗീത ഐഎഎസിന് കീഴില്‍ ‘ഹെല്‍പ്പ് ഫോര്‍ വയനാട് സെൽ‍څ രൂപീകരിക്കും.

ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങള്‍  നല്‍കാന്‍ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി ഒരു ഇമെയില്‍ ഐഡി സൃഷ്ടിച്ചിട്ടുണ്ട്.  letushelpwayanad @ gmail. com

ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്‍ററും സ്ഥാപിക്കും. ഈ ആവശ്യത്തിനായി 3 ഫോണ്‍ നമ്പറുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *