palakkad express news

അകമല മാരാത്ത്കുന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധര്‍ പരിശോധിച്ചു

തലപ്പിള്ളി താലൂക്കിലെ അകമലയ്ക്ക് സമീപമുള്ള മാരാത്ത്കുന്നില്‍ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍ പരിശോധന നടത്തി. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം നടത്തിയ പരിശോധനയില്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എച്ച് വിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിച്ച് വിശദപഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടാവസ്ഥയിലുള്ള രണ്ടു കുടുംബങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ക്ക് വസതിയിലേക്ക് തിരിച്ചു പോകാമെന്നും അതേസമയം, മൂന്നു ദിവസത്തിനുള്ളില്‍ 20 മുതല്‍ 25 സെന്റീമീറ്റര്‍ വരെ മഴ ഉണ്ടായാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും നിര്‍ദ്ദേശിച്ചു. രണ്ടു കുടുംബങ്ങളുടെ പുനരാധിവാസത്തിനുള്ള നടപടിക്രമങ്ങള്‍ ഉടനെ സ്വീകരിക്കും. മണ്ണിടിഞ്ഞുവീണ വസ്തുവിന് മുകളിലുള്ള ഉപയോഗശൂന്യമായ രണ്ട് കിണറുകള്‍ മൂടാനുള്ള നടപടി കൈക്കൊള്ളും. പ്രദേശത്തെ രണ്ടു കോണ്‍ക്രീറ്റ് റോഡുകളുടെ വശങ്ങളില്‍ വെള്ളം ഒഴുകി താഴേക്ക് എത്തുന്നതിന് ഓടകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രദേശം സുസ്ഥിരമാക്കുന്നതിന് ലഘുനീര്‍ത്തട പദ്ധതികള്‍ നടപ്പാക്കാനും ഇതിനായുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കി സമര്‍പ്പിക്കും. പരിശോധനയിലും തുടര്‍ന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലും വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബുഷ്‌റ റഷീദ്, താഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ഹസാര്‍ഡ് അനലിസ്റ്റ്, ഡി.എം പ്ലാന്‍ കോഡിനേറ്റര്‍, ജില്ലാ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഹൈഡ്രോളജിസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *