
പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് ഉള്‍പ്പെടെ ആകെയുള്ള 1007 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസ ഉപ ഡയറക്ടറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ക്കാണ് സര്‍ട്ടിഫിക്കേഷന്റെ ഏകോപന ചുമതല. 2025 നവംബർ ഒമ്പതിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൻ്റെ എം 3/347/2019 (ആരോഗ്യം) നമ്പർ സർക്കുലർ പ്രകാരംതദ്ദേശസ്വയംഭരണ വകുപ്പ് (എഞ്ചിനീയറിങ് വിഭാഗം), ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്/ കെ എസ് ഇ ബി, ഫയര്‍ ആന്റ് റസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, എന്നീ വകുപ്പുകളും അതത് സ്‌കൂള്‍ മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലയിലെ സ്‌കൂളുകളില്‍ പ്രത്യേകമായി ഫിറ്റ്‌നസ് പരിശോധന നടത്തുന്നതിന് നിർദ്ദേശം നൽകി. കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.എം ബാലകൃഷ്ണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.