ബി.ജെ.പി പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാർഥിയുടെ സാനിധ്യത്തിൽ പണം നൽകി വോട്ടറെ സ്വാധീനിക്കാനുള്ള ശ്രമം പിടിക്കപ്പെട്ടതിന് മാധ്യമപ്രവർത്തകനെതിരെ ഭീഷണി മുഴക്കുന്ന ബി.ജെ.പിയുടെ നടപടി അലപനീയമാണെന്ന് ഐ.എൻ എൽ.ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാനത്ത് വ്യാപകമായി തന്നെ നടത്തിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തൃശൂരിലെ വിവിധ ഇടങ്ങളിൽ കിറ്റുകളായും മറ്റു സ്ഥലങ്ങളിൽ സാരികളായും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢ നീക്കങ്ങൾ തെളിവോട് കൂടി പിടിക്കപെട്ടതാണ് പാലക്കാട് കണ്ടത്, അതിൽ പ്രകോപിതയായ സ്ഥാനാർഥി വിഷയത്തെ വർഗീയമായി വഴിതിരിച്ചുവിടാനുള്ള കുൽസിത നീക്കത്തിൻ്റെ ഭാഗമായിട്ടാണ് മീഡിയാ വൺ റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെ ആദ്യ ഘട്ടത്തിൽ ആരോപണം ഉന്നയിച്ചത്. മാധ്യമപ്രവർത്തകനെതിരെ ഇപ്പോൾ സംഘ്പരിവാർ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ ഗൗരവമുള്ളതാണ്. ഉത്തരേന്ത്യയിൽ നടപ്പാക്കുന്ന വില പേശലും ഭീഷണിയും കേരളത്തിലും നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് കേരളത്തിൽ വിലപ്പോകില്ലെന്നും ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്കധീതമായി കേരളീയ പൊതു സമൂഹം ഇതിനെതിരെ ഒറ്റകെട്ടായി രംഗത്തു വരുമെന്നും ഐ.എൻ.എൽ ജില്ലാ പ്രസിഡണ്ട് അസീസ് പരുത്തിപ്രയും ജനറൽ സെക്രട്ടറി ബഷീർ പി.വി യും പ്രസ്താവനയിൽ പറഞ്ഞു