palakkad express news

ഈ മാസത്തെ ക്ഷേമ പെൻഷൻ 1,050 കോടി രൂപ അനുവദിച്ചു

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്രഡിറ്റ് ചെയ്യും. എന്നാൽ, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ പെൻഷൻകാർക്ക് ലഭ്യമാക്കി. 2011-16 -ൽ ചുമതലയിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാർ 9,011 കോടി രൂപയാണ് നൽകിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി 2,000 രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെൻഷനായി നൽകുന്നത്. ഇത് ഒരു കുടിശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നു. നിലവിൽ ഒരു വർഷം ക്ഷേമ പെൻഷൻ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്. അടുത്തവർഷത്തേയ്ക്കും ഇതിനുള്ള വകയിരുത്തൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *