തൃശൂർ :വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറി യോഗം ചേർന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.ജോലി സ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തണമെന്നും സൂര്യതാപം ഏൽക്കാനിടയുള്ള തൊഴിലുകളിൽ പകൽ 11 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കുന്ന തരത്തിൽ തൊഴിൽസമയം ക്രമീകരിച്ചത് കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും കളക്ടർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൊഴിലാളികൾക്കായി വിശ്രമസ്ഥലം, ശുദ്ധമായ വെള്ളം എന്നിവ ലഭ്യമാക്കാനും അതിഥി തൊഴിലാളികളിലേക്ക് ബോധവൽക്കരണം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദ്ദേശം നൽകി.പൊതുസ്ഥലങ്ങളിൽ അഗ്നിബാധയ്ക്ക് കാരണമാകുന്ന രീതിയിൽ ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും ഉപേക്ഷിക്കപ്പെട്ട ജലസ്രോതസ്സുകൾ ഉപയോഗ യോഗ്യമാണോഎന്ന് പരിശോധിക്കാനും സൂര്യാഘാതം സംബന്ധിച്ച ബോധവൽക്കരണ ക്യാമ്പയിനുകൾ പൊതുജനങ്ങൾക്കിടയിൽ ജനകീയ പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടപ്പിലാക്കണമെന്നും വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി .പൊതുജനങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യത കണ്ടുകൊണ്ടുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകാനും കുടിവെള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്താനും കളക്ടർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വേനൽക്കാല രോഗങ്ങളെ കുറിച്ചുള്ള അവബോധം നൽകുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശാവർക്കർമാരെ ഉപയോഗിച്ചും ഊർജിതമായ ബോധവൽക്കരണം നടത്തണം. വായു സഞ്ചാരമുള്ള ക്ലാസ് റൂമുകളിൽ പരീക്ഷകൾ നടത്തണം. വാട്ടർബൽ സംവിധാനം മുഴുവൻ വിദ്യാലയങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദിനംപ്രതി പുഴകളിലെ ജല ലഭ്യത, അന്തരീക്ഷ താപനില എന്നിവ നിരീക്ഷിക്കണം. ഡാമുകളിൽ നിന്നും തുറന്നുവിട്ട ജലം കൃത്യമായി കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങള്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എന്തെങ്കിലും തരത്തിലുള്ള തടസമോ ചോർച്ചയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ പരിഹാര നടപടി സ്വീകരിക്കണം. ഉഷ്ണതാപത്തിന്റെ ഫലമായി തീപ്പിടിത്തം വർദ്ധിക്കുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജലലഭ്യത ഉറപ്പുവരുത്തണമെന്നും കുടിവെള്ളം തേടിവരുന്ന വന്യമൃഗങ്ങൾ കാടു വിട്ടിറങ്ങുന്നതിനുള്ള സാധ്യത മുന്നിൽകണ്ട് ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകണമെന്നും വനം വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.യോഗത്തിൽ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് , ജില്ലാ പോലീസ് മേധാവി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.