
ചുങ്കത്തറ: ചില രാഷ്ട്രീയക്കാർക്ക് പൊതുജനങ്ങൾ എന്നുള്ളത് അധികാരം ലഭിക്കാനും അത് നിലനിർത്താനുമുള്ള ഒരു ഉപകരണം മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചുങ്കത്തറയിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. എൻ്റെ സഹോദരന് വയനാട്ടുകാരോടുള്ള സ്നേഹവും നിങ്ങൾക്ക് എൻ്റെ സഹോദരനോടുള്ള സ്നേഹവും യഥാർത്ഥ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണ്. യഥാർഥത്തിൽ മഹാത്മാഗാന്ധിജിക്ക് ഇന്ത്യയെ കുറിച്ചുള്ള സ്വപ്നവും അതായിരുന്നു. മഹാത്മാഗാന്ധി ഇന്ത്യയിലെ ജനങ്ങളോട് തോളോട് തോൾ ചേർന്നാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്. തദ്ദേശീയരായ ജനത ബ്രിട്ടീഷുകാരോട് പോരാടിയ ചരിത്രമാണ് ഈ നാടിനുള്ളത്. ബിജെപിയുടെ വർഗീയ രാഷ്ട്രീയം എങ്ങനെയാണ് ജനങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾക്കിടയിലും സാഹോദര്യത്തെയും സമാധാനത്തെയും ഇല്ലാതാക്കുന്നതെന്ന് കഴിഞ്ഞ 10 വർഷമായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. വിവിധ സമുദായങ്ങൾക്കിടയിൽ മതത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്ത് വിതയ്ക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാണ് അവർ ഇത് ചെയ്യുന്നതെന്ന്. സമൂഹങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് ബിജെപി അതിൽ നേട്ടം കൊയ്യുന്നു. ഇതുമൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ മനുഷ്യമനസ്സുകളിൽ ഭയം വിതറിക്കൊണ്ട് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾ ആയ നാലോ അഞ്ചോ വൻകിട ബിസിനസുകാർക്ക് ഇതിൻറെ ഗുണം ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൻകിട റോഡ് നിർമ്മാണ പദ്ധതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ ബിസിനസുകാർക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. അവരുടെ 16 ലക്ഷം കോടി വരുന്ന കടം എഴുതി തള്ളി. എന്നാൽ നമ്മുടെ നാട്ടിലെ കർഷകരുടെ കടങ്ങൾക്ക് എന്താണ് സംഭവിച്ചത്. നിങ്ങളുടെ റബ്ബറിന് വേണ്ടി അവർ പ്രഖ്യാപിച്ച മിനിമം താങ്ങുവിലയ്ക്ക് എന്താണ് സംഭവിച്ചത്. ഇത് ചെയ്യാൻ കയ്യിൽ പൈസയില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നിങ്ങൾ കഠിനാധ്വാനം ചെയ്തും ബിസിനസ് ചെയ്തും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു. നല്ല വിദ്യാഭ്യാസം നൽകുന്നു. എന്നാൽ നല്ല വിദ്യാഭ്യാസം ലഭിച്ചിട്ടും അവർക്ക് ജോലി ലഭിക്കുന്നില്ല. ഉൽപാദന മേഖലയിലോ ചെറുകിട വ്യവസായത്തിലോ കേന്ദ്രസർക്കാരിന് യാതൊരു നയവുമില്ല. നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യവസായ മേഖലയെ തകർത്തു. ജനങ്ങളെ ശക്തിപ്പെടുത്താനുള്ള ഒരു നയങ്ങളും ഉണ്ടാക്കുന്നില്ല. കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള നയങ്ങൾ ഇവിടെ ഉണ്ടാകുന്നില്ല. നല്ല വിദ്യാഭ്യാസവും പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളും നൽകേണ്ടതിന് പകരം ആദിവാസികളുടെ ഭൂമി പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ സമ്പന്നർക്ക് നൽകുകയാണ്. വയനാട്ടിൽ വലിയൊരു ദുരന്തം നടന്നപ്പോൾ പ്രധാനമന്ത്രി ദുരന്തബാധിതരെ സന്ദർശിച്ചെങ്കിലും എല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാൻ ഇതുവരെ തയ്യാറായില്ല. ഇഎസ്എ എന്ന് പറഞ്ഞുകൊണ്ട് ജനവാസ മേഖലകളിൽ യാതൊരു ആസൂത്രണവും ചർച്ചകളുമില്ലാതെ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ എംപി, ദീപാ ദാസ് മുൻഷി, മൻസൂർ അലി ഖാൻ, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എംഎൽഎ, ആന്റോ ആന്റണി എംപി, പി.വി അബ്ദുൽ വഹാബ് എംപി, ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഇസ്മായിൽ മൂത്തേടം, കെടി കുഞ്ഞാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് താജ സക്കീർ, പി.എ സലിം പങ്കെടുത്തു.