പാലക്കാട്: പാലക്കാടിൻ്റെ വികസന കാര്യത്തിൽ ഇടത് വലത് മുന്നണികളെ വെല്ലുവിളിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.പാലക്കാടിൻ്റെ വികസനം ചർച്ച ചെയ്താൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.25 വർഷം തുടർച്ചയായി ഭരിച്ചപ്പോഴും നഗരസഭക്ക് വേണ്ടി ഒരു പദ്ധതി നൽകാൻ കോൺഗ്രസ്സിന് കഴിഞ്ഞിരുന്നില്ല.മലമ്പുഴയിൽ നിന്ന് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിട്ടും കാര്യമായ പദ്ധതികൾ കൊണ്ട് വരാനായില്ല.മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി പദ്ധതികൾ പാലക്കാടിന് ലഭിച്ചതായും സ്ഥാനാർത്ഥി പറഞ്ഞു.പര്യടനത്തിൻ്റെ ഭാഗമായുള്ള റോഡ് ഷോ യ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. പാലക്കാട് ഐ.ഐ.ടി, ഫുഡ് പാർക്ക് , ഡിഫൻസ് പാർക്ക് എന്നിവയെല്ലാം മോദി സർക്കാരാണ് അനുവദിച്ചത്.നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചത് കേന്ദ്ര സർക്കാരിൻ്റെ അമൃത് നഗരം പദ്ധതി ലഭിച്ചതോടെയാണ്.137 കിലോമീറ്റർ നഗരത്തിൽ മാത്രം പൈപ്പ് ലൈൻ സ്ഥാപിച്ചു. കേരളത്തിലെ മറ്റേതെങ്കിലും നഗരസഭയിൽ ഇത്രയും വിപുലമായ ജലവിതരണ സംവിധാനം ഇന്നില്ലെന്നും മലമ്പുഴയിൽ നിന്ന് നഗരസഭയിലേക്ക് മാത്രം വെള്ളമെത്തിക്കാൻ ടാങ്ക് സ്ഥാപിച്ചതായും സി കൃഷ്ണകുമാർ പറഞ്ഞു. പ്രധാന മന്ത്രി ഭവന പദ്ധതിക്ക് കീഴിൽ 2200 ൽ അധികം വീടുകൾ നൽകാൻ കഴിഞ്ഞു. ഇതും ചരിത്ര നേട്ടമാണെന്ന് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു. രണ്ട് ബ്രഹദ് പദ്ധതികൾ കൂടെ കേന്ദ്രം പാലക്കാടിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീൻ ഫീൽഡ് ഹൈവേയും,അൻപതിനായിരം പേർക്ക് ജോലി ലഭിക്കുന്ന ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റിയുമാണ് ഇത്. 3806 കോടി വ്യവസായ സ്മാർട്ട് സിറ്റിക്ക് അനുവദിച്ചതായും എൻ ഡി എ പ്രതിനിധി നിയമസഭയിലെത്തിയാൽ കൂടുതൽ കേന്ദ്ര പദ്ധതി പാലക്കാടിന് ലഭിക്കുമെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി. മറുവശത്ത് കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ, ടൗൺ ഹാൾ വരെ നശിപ്പിച്ച ചരിത്രമാണ് എം.എൽ.എക്ക് ഉള്ളത്.മെഡിക്കൽ കോളേജ് ആശുപത്രിയുടെ കാര്യം അതിലേറെ കഷ്ടമാണ് .മോയൻസ് സ്കൂൾ ഡിജിറ്റൈസേഷനും തകിടം മറിച്ചത് മുൻ എം.എൽ.എ ആണ്. വികസനം ആഗ്രഹിക്കുന്നവർ എന്നും എൻ.ഡി.എ ക്ക് ഒപ്പം നിൽക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.വൈകിട്ട് 4 മണിക്ക് മുത്തം പാളയത്ത് നിന്നാണ് റോഡ്‌ഷോ ആരംഭിച്ചത്. താമരക്കുളം, കറുകോടി, വടക്കുംന്തറ, ചുണ്ണാമ്പുന്തറ, പട്ടിക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് സ്വീകരണം നൽകി.കൗൺസിലർമാരായ ശിവകുമാർ, അനിതാ ലക്ഷ്മണൻ, ജയ ലക്ഷ്മി, സജിത സുബ്രഹ്മണ്യൻ, ബേബി ടി , മീനാക്ഷി,പ്രഭാ മോഹൻ, ദീപാ മണികണ്ഠൻ, ലക്ഷമണൻ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.